Saturday, 11 June 2011

വല്ല്യമ്മ


സ്നേഹത്തിന്റെ പര്യായമായിരുന്നു വല്ല്യമ്മ...
ക്ഷമയുടെ പര്യായമായിരുന്നു വല്ല്യമ്മ...
സാന്ത്വനത്തിന്റെ പര്യായമായിരുന്നു വല്ല്യമ്മ...
തൃക്കൂർ എന്ന ഗ്രമത്തില്‍, ചിങപുരത്ത് തറവാട്ടില്‍ നിലവിളക്കായിരുന്നു വല്ല്യമ്മ...

ഏന്റെ അഛന്റെ ചേച്ചിയായതിനാല്‍, അമ്മായി എന്നാണു വിളിക്കേണ്ടതെങ്കിലും, ഞാന്‍ സ്നേഹത്തൊടെ വല്ല്യമ്മ എന്നു വിളിച്ചു. സ്ത്രീ അഥവാ സ്നേഹം എന്നു വെച്ചാല്‍ വല്ല്യമ്മയാണെന്നു ഞാന്‍ വിശ്വസിച്ചു. എപ്പൊഴും ശാന്തമായ മുഖഭാവം... ശാന്തമായ പെരുമാറ്റം... ശാസന പൊലും ശാന്തം.

വല്ല്യഛൻ വളരെ മുന്‍പെ മരിച്ചു. കാണുന്നതുമുതല്‍ വെളുത്ത മുണ്ടും വേഷ്ടിയുമാണു വേഷം. പുലര്‍ച്ചെ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ എഴുന്നേറ്റു കുളിച്ചു  നാമം ജപിക്കാന്‍ തുടങും. അതു തീര്‍ന്നതിനു ശേഷമെ ജലപാനമുള്ളൂ. ഇത്രയൊക്കെയാണെങ്കിലും പത്തെഴുപതു വര്‍ഷത്തിനുമുന്‍പ് ഹിന്ദി വിദ്ധ്വാന്‍ വരെ ജയിച്ചു അതും സ്ത്രീകള്‍ പള്ളികൂടത്തില്‍ വരെ  പോകാത്ത കാലത്ത്.

രാവിലത്തെ ജൊലികളൊക്കെ തീര്‍ത്തതിനു ശേഷം പത്രവും, മാസികകളും വായിക്കാനിരിക്കും. മാത്രുഭൂമി പത്രവും മാത്രുഭൂമി ആഴ്ച്ചപതിപ്പുമാണു പ്രധാനമായും വായിക്കുന്നത്. ഉച്ചക്കു ഊണു കഴിഞാല്‍ ഒരു ചെറു മയക്കം.  ചായക്കുശേഷം വീണ്ടും അത്താഴം തയ്യാറാക്കല്‍. അതിനിടയില്‍ ആകാശവാണിയില്‍ നിന്നും, ശ്രീലങ്ക പ്രക്ഷേപണ നിലയത്തില്‍ നിന്നും ഒഴുകി വരുന്ന ചലചിത്രഗാനങള്‍ എന്നിവ കേള്‍ക്കാനും സമയം കണ്ടെത്തും.

ചെവി തീരെ കേള്‍ക്കില്ല വല്ല്യമ്മക്ക്. പ്രസവത്തില്‍ കേള്‍വി നഷ്ടപ്പെട്ടതാണത്രെ! അതുകൊണ്ട്, ചെവി റേഡിയോയില്‍ ചേര്‍ത്തുവെച്ചാണു ഗാനങള്‍ ശ്രവിച്ചിരുന്നത്.  ടി.വി. പരിപാടികളും ആസ്വദിച്ചിരുന്നു. ഒരു ഹിയറിങ് എയിഡ് ഉണ്ടെങ്കിലും ഉപയോഗിക്കാറില്ല.

തൊട്ടടുത്തുള്ള വീട് മഠം എന്ന പേരിലാണറിയപ്പെടുന്നത്. ബന്ദുക്കള്‍ തന്നെയാണവിടെയും താമസം. കൊച്ചു കുട്ടിയായിരുന്നപ്പോള്‍, ഞാന്‍, രാവിലെ മഠത്തിന്റെ മുറ്റത്തെ പവിഴമല്ലിയില്‍ നിന്നും കൊഴിഞു വീഴുന്ന പൂക്കള്‍ പെറുക്കികൊണ്ടുവന്ന്  പൂജക്കു മാല കോര്‍ത്തുകൊടുക്കുമായിരുന്നു വല്ല്യമ്മക്ക്.

മക്കളൊക്കെ നല്ല വിദ്യാഭ്യാസം നേടി ദൂരെയുള്ള പട്ടണങളില്‍ ജോലിനോക്കിപ്പോയി. വല്ല്യമ്മയും ഒരു മകനും മാത്രമായി ആ വലിയ വീട്ടില്‍.

സന്ധ്യക്കു സര്‍പ്പക്കാവില്‍ വിളക്കുവെക്കാന്‍ കൂട്ടിനുപോവുക, രാവിലെ മുറ്റത്തെ ചന്ദ്രക്കാരന്മാവിന്റെ മാങപെറുക്കികൊടുക്കുക, അംബലത്തില്‍ പൊവുംബോള്‍ കൂട്ടിനുപൊവുക, അക്കരെയുള്ള അണ്ണാച്ചിയുടെ കടയില്‍ പലചരക്കുസാധനങള്‍ വാങാന്‍ പോവുക, പടിഞാറെനടയിലുള്ള റേഷന്‍കടയില്‍ മണ്ണെണ്ണയും, പഞ്ചസാരയും വാങാന്‍ പോവുക മുതലായ കലാപരിപാടികള്‍ എന്റെ മാത്രം അവകാശങളായിരുന്നു. ഓര്‍ക്കാന്‍ രസമുള്ള, തലമുടിയിലൂടെ സ്നേഹത്തിന്റെ വിരലോടുന്ന ഓര്‍മ്മകള്‍.

പടിഞാപ്പുറത്തെ വരാന്തയില്‍, വല്ല്യമ്മയുടെ മടിയില്‍ തലവെച്ചു കിടക്കാന്‍ എന്തു സുഖമായിരുന്നെന്നോ? എപ്പോഴും ശാന്തമായി ഉപദേശിക്കും നല്ലകുട്ടിയായിരിക്കണം. പക്ഷെ ഒരിക്കലും കുറ്റപ്പെടുത്തി ഒരു വാക്കുപോലും പറയാറില്ല.

ഇടക്കു വല്ല്യമ്മ പറയും "വയസ്സാംകാലത്തു ഞാനും കാര്‍ന്നോന്മാര്‍ പണിയിച്ച ബ്രമ്മാണ്ഡം പോലെയുള്ള ഈ വീടും - ഒരു വശത്തുനിന്നു വിളിച്ചാല്‍ മറ്റെ വശത്തു കേള്‍ക്കുക കൂടിയില്ല!"

അങിനെയിരിക്കെ ഒരിക്കല്‍  വല്ല്യമ്മ എന്നോടു പറഞു - "ഇന്നു രാവിലെ ഒരു പല്ലു കൊഴിഞുപോയി! പ്രായമായില്ലെ! ഒരു ദിവസം ഈ ഭൂമുഖത്തുനിന്നുതന്നെ പോവും." അറിയാതെ ഈറനണിഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു.

ഇന്നിതെഴുമ്പോൾ വല്ല്യമ്മയില്ല. വര്‍ഷങള്‍ക്കുമുന്‍പ് 2004ല്‍ , അന്നു ഞാന്‍ ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു, പഴയ പത്രത്തിന്റെ ചരമകോളത്തില്‍ ഒരു വാര്‍ത്തകണ്ടു - ചിങപുരത്തു ലക്ഷ്മികുട്ടിയമ്മ നിര്യാതയായി. വല്ല്യമ്മ ഒരു വലിയ ഉരുളയായെന്റെ ചങ്കില്‍ തടഞുനിന്നു; നീരായി കണ്ണുകളെ ഈറനണിയിച്ചു; ഉയര്‍ത്താനാവത്ത ഭാരമായി നെഞ്ചില്‍ നിറഞു നിന്നു. സത്യം! വല്ല്യമ്മ മരിച്ചുകഴിഞു! മൂന്നു ദിവസം കഴിഞിരിക്കുന്നു! ഞാന്‍ അറിഞില്ല! പടിഞാപ്പുറത്തും, കിഴക്കോറത്തും, വടുക്കോറത്തും, തെക്കോറത്തും കൂടെ വാലായി നടന്ന ഈ ഞാന്‍ അറിഞതേയില്ല!

No comments:

Post a Comment